തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നു നടൻ പ്രേംകുമാറിനെ മാറ്റിയത് കാലാവധി പൂർത്തിയായതുകൊണ്ടാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.
തർക്കങ്ങളുടെ പേരിലല്ല മാറ്റം. സ്വാഭാവിക നടപടി മാത്രമാണ്. സ്ഥാനത്തുനിന്നു മാറ്റിയ കാര്യം അറിയിക്കാൻ അക്കാദമിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രേംകുമാറിന് അർഹമായ പരിഗണനയാണ് സർക്കാർ നൽകിയത്. സ്ഥാനമാറ്റം അറിയിക്കേണ്ടത് അക്കാദമിയാണ്. പ്രേംകുമാർ എല്ലായ്പ്പോഴും ഇടത് സഹയാത്രികനാണെന്നും മന്ത്രി പറഞ്ഞു.
ആശ സമരത്തെ പിന്തുണച്ചതിന്റെ പേരിലാണ് പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റിയ കാര്യം തന്നെ അറിയിക്കാത്തതിലുള്ള അതൃപ്തി ഞായറാഴ്ച പ്രേംകുമാർ പ്രകടിപ്പിച്ചിരുന്നു.